Wednesday, 22 February 2012

ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:  സി പി എമ്മിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാന്‍ മുസ്‌ലിം ലീഗിനെ കിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അക്രമത്തിലൂടെയല്ല, ജനാധിപത്യപരമായി സി പി എമ്മിനെ നേരിട്ട് തന്നെയാണ് മുസ്‌ലിം ലീഗ് നിലനില്‍ക്കുന്നത്. സി പി എം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണംമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 ബോംബും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയാല്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് ലീഗിനുണ്ട്. സി പി എമ്മിന്റെ അക്രമം ഭയന്ന് ഒരു പ്രവര്‍ത്തകന്‍ പോലും ലീഗ് വിട്ടുപോയിട്ടില്ല. അവര്‍ അക്രമം നടത്തുന്തോറും ലീഗ് കരുത്താര്‍ജിക്കുകയയാണ്. കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനം മുസ്‌ലിം ലീഗാണെന്ന് നിക്ഷ്പക്ഷമതികള്‍ പറയും. മലപ്പുറത്ത് മുസ്‌ലിം ലീഗിനുള്ള പിന്തുണയുടെ നാലിലൊന്ന് കണ്ണൂരില്‍ സി പി എമ്മിനില്ല. അക്രമത്തിന്റെ കാര്യത്തില്‍ മാത്രമാണ് സി പി എം മുന്നില്‍. സംഘടനാശേഷിയിലും അച്ചടക്കത്തിലും സിപി എം ലീഗിന്റെ അടുത്തുവരില്ല. കണ്ണൂരില്‍ ഒരു നേതാവിന്റെ കാറിനുമുകളില്‍ കല്ലെറിഞ്ഞെന്നതാണ് അക്രമത്തിന് കാരണം. പണ്ട് നാദാപുരത്തും ഒരു നേതാവ് ആക്രമിക്കപ്പെട്ടെന്ന പേരില്‍ ഇവര്‍ തുടക്കമിട്ട കലാപത്തില്‍ ഒമ്പത് ജീവനുകളാണ് നഷ്ടപ്പെട്ടത്.
സി പി എമ്മിന് ഇളകാത്ത ശക്തികേന്ദ്രങ്ങളുണ്ടെന്നത് വെറും അവകാശവാദമാണ്. ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ അവരുടെ ശക്തികേന്ദ്രങ്ങള്‍ ഇളകിപ്പോകും. കെ എം ഷാജി വിജയിച്ചുവന്നത് അവരുടെ ശക്തികേന്ദ്രത്തില്‍ നിന്നാണ്. കണ്ണൂരില്‍ സി പി എം ദുര്‍ബലമാണ്. അതുകൊണ്ടാണ് അവര്‍ അക്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതവിശ്വാസികളെ വഴിതെറ്റിക്കാന്‍ ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയശേഷം മതവിരുദ്ധരും നിരീശ്വരവാദികളുമായ കമ്മ്യൂണിസ്റ്റുകാരുമായി കൂട്ടുകൂടുന്നു. മതവിശ്വാസത്തെ എതിര്‍ക്കാനും നിരീശ്വരവാദികളുമായി കൂട്ടുകൂടാനും മുസ്‌ലിം ലീഗ് തയാറല്ല. മുസ്‌ലിം ലീഗ് വിശ്വാസികള്‍ക്ക് ഒപ്പമാണ്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല. അക്രമരാഷ്ട്രീയത്തിന് എല്ലാക്കാലവും ലീഗ് എതിരാണ്. മുസ്‌ലിം ലീഗിന്റെ നയങ്ങള്‍ വികസനോന്മുഖമാണ്. സ്മാര്‍ട്‌സിറ്റി, ഇന്‍ഫോപാര്‍ക്ക്, ടെക്‌നോപാര്‍ക്ക്, എയര്‍പോര്‍ട്ടുകള്‍ ഇതെല്ലാം മുസ്‌ലിം ലീഗ് ഉള്‍പെടുന്ന യു ഡി എഫിന്റെ നേട്ടങ്ങളാണ്. ഇതുപോലെ ഏതെങ്കിലും ഒരു സ്മാരകം ചൂണ്ടിക്കാട്ടാനില്ലാത്തവരാണ് എല്‍ ഡി എഫ്.
അതുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് ഭംഗിയായി നടന്നുവരുന്നത്. സി പി എം സംഘടനാ തെരഞ്ഞെടുപ്പിലുണ്ടായ വിഭാഗീയ വര്‍ത്തകള്‍ നാം കണ്ടതാണ്. ലീഗിനെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ ലീഗിന്റെ കെട്ടുറപ്പിന് മുന്നില്‍ തകര്‍ന്നുപോകുന്നതാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment