Tuesday, 20 March 2012

ഷുക്കൂര്‍ വധം

ഷുക്കൂര്‍ വധം: മൂന്നു സ്ത്രീകളടക്കം 57 പേര്‍ പ്രതിപ്പട്ടികയിലെന്നു സൂചന

കണ്ണൂര്‍: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ഖജാന്‍ജി അരിയില്‍ അബ്്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രാദേശിക നേതാക്കളുള്‍പ്പെടെ 57 പേര്‍ പ്രതിപ്പട്ടികയിലുള്ളതായി സൂചന. ഒരു പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ പ്രതിപ്പട്ടികയിലുണ്ടന്നാണു വിവരം. കണ്ണപുരം പഞ്ചായത്തിലെ സി.പി.എം വനിതാ അംഗമാണു പ്രതിപ്പട്ടികയിലുള്ളതെന്നാണു അന്വേഷണസംഘം നല്‍കുന്ന സൂചന. ഷുക്കൂറും സുഹൃത്തുക്കളും അഭയം തേടിയ ആലയില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട് വളഞ്ഞവരില്‍പ്പെട്ടവരാണിവര്‍. അക്രമവും കൊലപാതകവും തടയുകയോ പോലിസില്‍ വിവരമറിയിക്കുകയോ ചെയ്യാത്തതിനാലാണ് ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവുന്നത്. സ്ത്രീകള്‍ക്കെതിരേ കേസെടുക്കുകയാണെങ്കില്‍ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ സ്ത്രീകള്‍ പ്രതികളാവുന്ന കേസായിരിക്കും ഇതെന്നാണു കരുതുന്നത്.
സംഭവദിവസം രണ്ടു മണിക്കൂറോളമാണ് ഷക്കൂറുള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞത്. ഈ സമയം വീടുവളഞ്ഞവരില്‍ സ്ത്രീകളും വൃദ്ധരുമുണ്ടായിരുന്നതായി പരിക്കേറ്റവര്‍ വെളിപ്പെടുത്തിയിരുന്നു. 65 വയസ്സ് പിന്നിട്ട രണ്ടുപേര്‍, അഞ്ചെണ്ണത്തിനെയും കൊല്ലണമെന്നു നിര്‍ദേശം നല്‍കിയതായി കണ്ണിനു സാരമായി പരിക്കേറ്റ അരിയിലിലെ അയ്യൂബ് ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടിനുള്ളിലുണ്ടായിരുന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി അജ്ഞാത കേന്ദ്രത്തിലേക്ക് അയച്ചുകൊടുത്ത് ഉറപ്പുവരിത്തിയ ശേഷമാണ് കൃത്യം നിര്‍വഹിച്ചത്. ഇതില്‍ മൂന്നുപേരെ ആദ്യം വീട്ടില്‍ നിന്നു പുറത്തിറക്കിയ ശേഷം, നാട്ടിലേക്കു തോണിയില്‍ കൊണ്ടുവിടാനെന്ന പേരിലാണ വയല്‍ ഭാഗത്തേക്കു കൊണ്ടുപോയത്.
ഒമ്പതംഗ സംഘമാണ് ഇവരെ കൂട്ടിക്കൊണ്ടു പോയതെന്നു പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. വഴിയില്‍ വച്ചാണ് അയ്യൂബിനെ ഇടതുകണ്ണിനും ഇരുകാലുകള്‍ക്കും മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ചത്. ഇതിനുശേഷം അക്രമിസംഘം ഷുക്കൂറും സക്കരിയ്യയും തടങ്കലിലുള്ള വീട്ടിലേക്കു പോയി ഇരുവരെയും ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ഇവരെയും വയല്‍ ഭാഗത്തേക്കു കൊണ്ടുപോവും വഴിയാണ് സംഘത്തിലൊരാള്‍ സക്കരിയ്യയെ വെച്ചിയത്. ഇതു കണ്ട ഷുക്കൂര്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ കുത്തിവീഴ്ത്തുകയായിരുന്നു. രക്തംവാര്‍ന്നു ഓടിരക്ഷപ്പെടുകയായിരുന്ന സക്കരിയ്യ നിരവധി പേരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും പോലിസിനു ബോധ്യപ്പെട്ടിട്ടുണ്ട്.
ഷുക്കൂറും മറ്റും വീട്ടുതടങ്കലിലകപ്പെട്ട വിവരം, നാലര കിലോമീറ്റര്‍ മാത്രം അകലെയുള്ള കണ്ണപുരം പോലിസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും വേണ്ടത്ര ഗൌനിക്കാത്തതാണു കൊലപാതകത്തിനിടയാക്കിയതെന്ന വിമര്‍ശനം ശക്തമാണ്. ഷുക്കൂറിന്റെയും മറ്റും ചിത്രം പട്ടുവത്തെ പ്രാദേശിക സി.പി.എം നേതാവിനു അയച്ചുകൊടുക്കുകയും ഇയാള്‍ കണ്ണപുരത്തെത്തി ചൂണ്ടിക്കാട്ടി കൊടുത്തതായും സൂചനകളുണ്ട്.
കേരളരാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത കൊലപാതകമായാണ് ഷുക്കൂര്‍ വധം പോലിസും വിലയിരുത്തുന്നത്. മണിക്കൂറുകളോളം തടങ്കലില്‍ വച്ച് ചോദ്യം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത് ഗൌരവത്തോടെയാണു പോലിസ് കാണുന്നത്. കൊലപാതകം നടന്ന് ഒരു മാസം തികയാറായിട്ടും പ്രധാന പ്രതികളെല്ലാം ഒളിവില്‍ കഴിയുകയാണ്. ഇവര്‍ക്കു ഒളിത്താവളമൊരുക്കുന്നവര്‍ക്കെതിരെയും കേസെടുക്കാനാണ് പോലിസ് തീരുമാനം. കേസില്‍ ആദ്യം അറസ്റ്റിലായ കാസര്‍കോഡ് ഫയര്‍ഫോഴ്സിലെ ഡ്രൈവര്‍ അജിത്ത്കുമാറിനെ നാളെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കും.

No comments:

Post a Comment