Tuesday, 20 March 2012

ഷുക്കൂര്‍ വധം

ഷുകൂര്‍.. വധം പ്രതിരോദിക്കാന്‍ പോലും കഴിയാതെ സിപിഎം കുഴയുന്നു,,,,,,,
ഷുക്കൂര്‍ വധം: അജിത്തിനെ ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതായി സൂചന 
കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യത്തെ തിരിച്ചറിയല്‍പരേഡ് തിങ്കളാഴ്ച നടന്നു. കേസില്‍ ആദ്യം അറസ്റ്റിലായ അജിത്ത്കുമാറിനെ ഷുക്കൂറിനൊപ്പം ബന്ദിയാക്കപ്പെട്ട ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ജയിലിലായിരുന്നു പരേഡ്. അയൂബ്, സക്കറിയ, സലാം, ഹാരിസ് എന്നിവരാണ് പരേഡിനെത്തിയത്. നാലുപേരും അജിത്ത്കുമാറിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ രാജീവനെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയിരുന്നില്ല. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് പരേഡ് നടത്തിയത്.
അതേസമയം, കേസ് നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങിയതോടെ കരുതല്‍നടപടിപോലും സ്വീകരിക്കാനാവാതെ സി.പി.എം. പ്രതിരോധത്തിലായി. ആരൊക്കെ പ്രതികളാകുമെന്ന ഒരുസൂചനയും പോലീസ് നല്‍കാത്തതാണ് പാര്‍ട്ടിനേതൃത്വത്തെ കുഴക്കുന്നത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേരുടെ പട്ടികയാണ് പോലീസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയത്.
ഒളിവില്‍ കഴിയുന്നവര്‍ക്ക് മുന്‍കൂര്‍ജാമ്യം കിട്ടണമെങ്കില്‍ അവര്‍ അറസ്റ്റിലാകുമെന്ന് വ്യക്തമാക്കപ്പെടണം. കുറ്റവാളിയാണെന്ന് സംശയിക്കുന്ന ഒരാള്‍ക്ക് മുന്‍കൂര്‍ജാമ്യം കിട്ടാനിടയില്ല. സംശയിക്കുന്നവരുടെ പട്ടികയില്‍പ്പെട്ട ഒരാള്‍ മുന്‍കൂര്‍ജാമ്യത്തിനായി ശ്രമിച്ചിരുന്നു. അപ്പോള്‍ കോടതി പോലീസിനോട് വിശദീകരണം ആരാഞ്ഞു. കൂടുതല്‍ അന്വേഷണവും ചോദ്യംചെയ്യലും കഴിഞ്ഞാലേ ഇദ്ദേഹം പ്രതിയാകുമോ എന്നകാര്യം പറയാനാകൂ എന്നായിരുന്നു പോലീസിന്റെ മറുപടി. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ജാമ്യപേക്ഷ കോടതി തള്ളി. ഇതോടെ, ഒളിവില്‍ക്കഴിയുന്ന പ്രാദേശികനേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കനാവാതെ സി.പി.എം. കുഴങ്ങുകയാണ്.
പ്രതികളെ പിടികൂടുന്നതുവരെ അവരുടെപേരുകള്‍ പുറത്തുവിടേണ്ടെന്ന നിലപാടിലാണ് പോലീസ്. സാക്ഷിപറയാന്‍ അധികമാരും തയ്യാറാവില്ലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് പ്രതികളുടെ പങ്ക് തെളിയിക്കാനാവശ്യമായ സാങ്കേതിക തെളിവുകളാണ് പോലീസ് ശേഖരിക്കുന്നത്. സംഭവം നടന്നപ്പോള്‍ കീഴറയിലെ മൊബൈല്‍ ടവര്‍ വഴി പോയ ഫോണ്‍ വിളികളാണ് തെളിവുകളില്‍ പ്രധാനം. ഈ നമ്പറുകള്‍ മുഴുവന്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയവരുടെ വിവരവും ശേഖരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണമാണ് നിര്‍ണായകമായത്.
മുഹമ്മദ്കുഞ്ഞിയുടെ വീട്ടില്‍ ബന്ദിയാക്കപ്പെട്ട അഞ്ച് ലീഗ് പ്രവര്‍ത്തകരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിട്ടില്ലെന്ന് സ്ഥാപിക്കാനാണ് സി.പി.എം. ശ്രമം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സക്കറിയ സംഭവദിവസം ആസ്പത്രിയില്‍നിന്ന് പോലീസിന് നല്‍കിയ മൊഴിയാണ് ഇതിനായി സി.പി.എം. ആയുധമാക്കുന്നത്. മൊബൈലില്‍ ചിത്രമെടുത്തകാര്യം സക്കറിയ പറഞ്ഞിരുന്നില്ലെന്നാണ് നേതാക്കളുടെവാദം. എന്നാല്‍, കൂടെയുണ്ടായിരുന്ന അബ്ദുള്‍ഷുക്കൂറിനെ കാണാതായ സമയത്ത് സക്കറിയനല്‍കിയ മൊഴിയാണിതെന്നാണ് പോലീസ് വിശദീകരണം. ബന്ദിയാക്കപ്പെട്ട മറ്റ് മൂന്ന് ലീഗ് പ്രവര്‍ത്തകരും വീട്ടുടമയും ഭാര്യയും ഫോട്ടോയെടുത്തകാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

No comments:

Post a Comment